പാസ്റ്റർ ജോസ് വർഗീസും കുടുംബവും സഞ്ചരിച്ച കാർ തല കീഴായി മറിഞ്ഞു. പിഞ്ചു കുട്ടിയടക്കം മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

 

തെന്മല : അസംബ്ലിസ് ഓഫ് ഗോഡ് ഉറുകുന്ന് സഭാ ശുശ്രൂഷകനും അടൂർ സ്വദേശിയുമായ കർത്തൃദാസൻ പാസ്റ്റർ ജോസ് വർഗീസും കുടുംബവും സഞ്ചരിച്ച ജൂലൈ 21 വ്യാഴാഴ്ച്ച ഉച്ചക്ക് 1.15 മണിക്ക് ഉറുകുന്ന് കോളനി ജംഗ്ഷനും പെട്രോൾ പമ്പിനും മദ്ധ്യേ കാർ റോഡരികിലെ ഒരു വീട്ടിലിടിച്ച് തല കീഴായി മറിഞ്ഞ് കാറിലുണ്ടായിരുന്ന നാല് വയസ്സുള്ള കുട്ടിയടക്കം മൂന്ന് പേരെ ദൈവത്തിന്റെ അത്ഭുതകരമായ കരുതലിന്റെ കരങ്ങൾ വൻ അനർത്ഥത്തിൽ നിന്നും അത്ഭുതകരമായി വിടുവിച്ചു.

ഇവർ സഞ്ചരിച്ച ഹോണ്ട മൊബിലിയോ ഏഴ് സീറ്റർ കാറിന്റെ മുൻഭാഗത്തെ വലത് വശത്തെ റ്റയർ പൊട്ടിയതാണ് അപകട കാരണം. അപകട സമയത്ത് വീട്ടുടമ തങ്കമണി വീട്ടിൽ ഉണ്ടായിരുന്നില്ല. പാസ്റ്റർ ജോസ് വർഗീസാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. വാഹനത്തിൽ പാസ്റ്ററെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ ഷീലയും കൊച്ചുമകൾ ജാക്വലിനുമാണ് അപകട സമയത്ത് കാറിലുണ്ടായിരുന്നത്. അടൂർ ഭാഗത്ത്‌ നിന്നും ഉറുകുന്ന് ചർച്ചിലേക്ക് പോകും വഴി റോഡ് സൈഡിലെ വീടിന് മുൻപിൽ കിടന്ന കരിങ്കല്ലിൽ തട്ടി വീട്ടിൽ ഇടിച്ച ശേഷമാണ് കാർ തല കീഴായി റോഡിൽ മറിഞ്ഞത്. കാർ രണ്ട് വട്ടം മറിഞ്ഞിരുന്നു. വീടും കാറും പൂർണ്ണമായി തകർന്നു. കാറിനുള്ളിൽ കുടുങ്ങി കിടന്ന മൂവരെയും നാട്ടുകാർ എത്തിയാണ് പുറത്തെടുത്തത്. പാസ്റ്റർ ജോസിന് അല്പം ശരീര വേദനയുള്ളത് ഒഴിച്ചാൽ ആർക്കും മറ്റ് കാര്യമായ പരിക്കുകൾ ഒന്നും തന്നെയില്ല.

 

Leave A Reply

Your email address will not be published.