ഒമിക്രോൺ ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു

ലണ്ടൻ: കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം യു.കെയിൽ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം അറിയിച്ചത്.

ഒമിക്രോൺ വകഭേദത്തിന്‍റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒമിക്രോൺ കരുതുന്നപോലെ നിസ്സാരമല്ല. എല്ലാവരും എത്രയും വേഗം കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. യു.കെയിൽ പരമാവധി പേർക്ക് ബൂസ്റ്റർ ഡോസ് നൽകുക ലക്ഷ്യമിട്ടുള്ള കാമ്പയിൻ ആരംഭിച്ചുകഴിഞ്ഞു. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.ഇന്ത്യയിൽ 38 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരുന്നു. യു.കെയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി.

Leave A Reply

Your email address will not be published.