ഐപിസി ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; സഭാജനങ്ങൾ ബഹിഷ്കരണത്തിലേക്ക്

പത്തനംതിട്ട: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ കൗൺസിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെ തുടർന്ന് സഭയുടെ ബഹുഭൂരിപക്ഷം വരുന്ന സമൂഹം തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നു. ഇലക്ഷൻ കമ്മീഷണറുടെ ക്രമരഹിതമായ നടപടികളിൽ പ്രതിഷേധിച്ച് ജോയിന്റ് സെക്രട്ടറിയായി മത്സരരംഗത്തുണ്ടായിരുന്ന ജി. കുഞ്ഞച്ചൻ വാളകം പിന്മാറുകയും ചെയ്തു.

ആവശ്യമായ യോഗ്യതകളോടെ നാമനിർദ്ദേശക പ്രതിക നൽകിയ മുഴുവൻ പേരുടെയും പ്രതികൾ തള്ളിയതിനെ തുടർന്നാണ് സഭയിലെ ബഹുഭൂരിഭാഗം വരുന്ന സമൂഹം ബഹിഷ്കരണവുമായി രംഗത്ത് വന്നത്.

നിലവിലുള്ള ജനറൽ സെക്രട്ടറി, മുൻ ജനറൽ പ്രസിഡന്റ്, മറ്റ് സംസ്ഥാന ഘടകങ്ങളുടെയും റീജിയണുകളുടെയും പ്രസിഡന്റുമാർ, മുൻ ജനറൽ ട്രഷറർ തുടങ്ങിയവരുടെ പത്രികകളാണ് യാതൊരു കാരണവും കൂടാതെ തള്ളിയത്.

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ എക്സിആർഎ നഷ്ടപ്പെടുത്തി സ്വകാര്യ ട്രസ്റ്റുകൾ വഴി ഫണ്ട് സ്വീകരിക്കുന്നതും രണ്ടര കോടിയിലധികം രൂപ വഴിവിട്ട് സ്വീകരിച്ചതുമെല്ലാം കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് പ്രതികകൾ തള്ളിയത്.

സഭയുടെ ഭരണഘടന ഭേദഗതി ചെയ്തത് സംബന്ധിച്ച് എട്ടു മാസത്തിലേറെയായി തർക്കങ്ങൾ നിലനിൽക്കുകയാണ്. 2022 സെപ്റ്റംബർ ഒന്നാം തീയതി ഭരണഘടന ഭേദഗതി ചെയ്യുവാനായി കുമ്പനാട്ട് സഭയുടെ പൊതുയോഗം നടന്നിരുന്നു. എന്നാൽ പൊതുയോഗത്തിൽ പാസാക്കാത്ത നിർദ്ദേശങ്ങൾ ചേർത്ത് സൊസൈറ്റി ആക്ട് പ്രകാരം സഭ രജിസ്റ്റർ ചെയ്തിരിക്കുന്ന ആന്ധ്രപ്രദേശിലെ ഏലൂർ രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കിയെങ്കിലും അതിനെ എതിർത്തും തിരുവല്ല മുൻസിഫ് കോടതിയുടെ ഉത്തരവും ഏലൂരിൽ രജിസ്ട്രാറെ ബോധ്യപ്പെടുത്തിയതിനാൽ നാളിതുവരെ ഭരണഘടന രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ഇതു നിലനിൽക്കെ ഏകപക്ഷീയമായി 2022 ലെ ഭേദഗതി നിലവിൽ വന്നുവെന്ന് പറഞ്ഞ് തങ്ങൾക്ക് അനുകൂലമല്ലാത്തവരെ വെട്ടിനിരത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത് 2022 ഒക്ടോബർ 11 നു കൂടിയ ജനറൽ കൗൺസിൽ ഫെബ്രുവരി 28നും പിന്നീട് മാർച്ച് 30നും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നില്ല.

2

ജനുവരി 28ന് കൂടിയ ജനറൽ കൗൺസിൽ മെയ് 11ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. ഇലക്ഷൻ കമ്മീഷണറായി കേരള സർക്കാർ മുൻ അണ്ടർ സെക്രട്ടറി ഫിന്നി സഖറിയയെ നിയമിച്ചു. 2004ൽ ഏലൂരിൽ രജിസ്റ്റർ ചെയ്ത ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ തുടങ്ങാൻ ഇലക്ഷൻ കമ്മീഷണർ ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ അതിനെ എതിർത്തു കൊണ്ട് ജനറൽ പ്രസിഡന്റ് പാസ്റ്റർ വൽസൻ ഏബ്രഹാം രംഗത്ത് വരികയും ജനറൽ കൗൺസിൽ അംഗീകാരമില്ലാതെ ഇലക്ഷൻ കമ്മീഷണറെ പിരിച്ചുവിടുകയും തന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ പാസ്റ്റർ സണ്ണി കുര്യനെ ഇലക്ഷൻ കമ്മീഷണറായി നിയമിച്ച നിയമ വിരുദ്ധമായി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയും ചെയ്തു. ഈ തിരുമാനം നിയമ വിരുദ്ധമായിരുന്നെങ്കിലും സഭയുടെ നന്മയെ കരുതി ഇതുമായി സഹകരിക്കാൻ ഭിന്നാഭിപ്രായമുള്ളവർ തയ്യാറാകുകയും വിജ്ഞാപനം അനുസരിച്ച് നാമനിർദ്ദേശ പ്രതികകൾ സമർപ്പിക്കുകയും ചെയ്തു. പ്രസിഡന്റായി 6 പേരും വൈസ് പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും ട്രഷറായും 2 പേർ വീതവും ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർമാരുടെ വിഭാഗത്തിൽ നിന്നും 3 പേരും സഹോദരൻമാരുടെ വിഭാഗത്തിൽ നിന്ന് 2 പേരുമാണ് നാമനിർദ്ദേശപത്രിക നൽകിയത്. പ്രസിഡന്റ് പാസ്റ്റർ വൽസൻ ഏബ്രഹാമിനോടൊപ്പമുള്ള പാനൽ ജയിച്ചു വരുന്നതിനായി പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ പാസ്റ്റർ വൽസൻ ഏബ്രഹാം ഒഴിച്ചുള്ള 5 പേരുടെയും പ്രതികകൾ കാരണം കൂടാതെ തള്ളുകയായിരുന്നു. ഇതേ രീതിയിൽ മറ്റ് സ്ഥാനങ്ങളിലേക്കുമുള്ള പത്രികകളും തള്ളി കളഞ്ഞു. ഈ ഹീനമായ പ്രവർത്തനതിൽ അസംതൃപ്തരായ മഹാ ഭൂരിപക്ഷം പാസ്റ്റർമാരും വിശ്വാസികളും നിയമ നടപടികൾക്കുമായാണ് നാമമാത്രമായി നടക്കു ജോയിന്റ് സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും തുടർനടപടികൾക്കായി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുന്നോട്ട് പോകാനും കുമ്പനാട്ട് കൂടിയ സഭാപ്രതിനിധികളുടെയും പാസ്റ്റർമാരുടെയും യോഗം തീരുമാനമെടുത്തത്.

ആക്ഷൻ കൗൺസിൽ നേതൃത്വം നൽകാൻ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ, നിലവിലുള്ള ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ്, ഈസ്റ്റേൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ്, മുൻ ജനറൽ ട്രഷറർ സജി പോൾ, മുൻ സ്റ്റേറ്റ് ട്രഷറർ ജോയി താനുവേലിൽ, മിസോറാം സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ ജോൺ എസ്. മരത്തിനാൽ, സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറി ജി. കുഞ്ഞച്ചൻ വാളകം എന്നിവരെ യോഗം ചുമതലപ്പെടുത്തി.

Leave A Reply

Your email address will not be published.