വൈദ്യശാസ്ത്ര നോബേൽ പ്രഖ്യാപിച്ചു; ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൂറ്റിയാനും പുരസ്കാരം

സ്വീഡൻ: ഈ വർഷത്തെ നോബേൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. വൈദ്യശാസ്ത്ര നോബേലാണ് പതിവ് പോലെ ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും (David Julius) ആദം പാറ്റ്പൂറ്റിയാനുമാണ് പുരസ്കാരം. ഊഷ്മാവും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള പഠനത്തിനാണ് പുരസ്കാരം.
ചൂടും, തണുപ്പും, സ്പർശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മൾ മനസിലാക്കുന്നത്. എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പർശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവർക്കും പുരസ്കാരം നൽകുന്നതെന്ന് പുരസ്കാര സമിതി അറിയിച്ചു.
അമേരിക്കൻ സ്വദേശിയായ ഡേവിഡ് ജൂലിയസ് കാലിഫോർണിയ സർവകലാശാലയിൽ പ്രൊഫസറാണ്. ലെബനോനിൽ ജനിച്ച ആദം പാറ്റ്പൂറ്റിയാനും വർഷങ്ങളായി അമേരിക്കയിലാണ് താമസം, കാലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ച് സെൻ്ററിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ അദ്ദേഹം.
